Aug 14, 2008

പത്തുമണി പൂവ്

സ്നേഹത്തിനേകുവാന്‍ നിറമുള്ള ഒരു പൂവ് ഞാന്‍ തരാം
എന്നും ഒരേ സമയത്തു വിരിയുകയും
വൈകീട്ട് വ്യഥയോടെ... കൊഴിയുമെന്നോര്‍ത്തു..
സങ്കടപ്പെടുകയും ചെയ്യുന്ന..
ഒരു പത്തുമണിപ്പൂവ്..
മനസ്സുപോലെ ശുദ്ധമായ വെളുത്തനിറമുള്ള പൂവ്
എന്തേ നീ ..കണ്ടുമറന്ന അല്ലെങ്കില്‍ കേട്ടുമറന്ന
പഴയ ഗന്ധംവിടര്‍ത്തുന്ന ആരാമത്തെ പറ്റി ഓര്‍ക്കുന്നു
തേന്‍ നുകര്‍ന്നു മദം പറ്റിയ വണ്ടുകള്‍
പിന്നെയാ പൂക്കളെപറ്റി ഓര്‍ക്കുകയില്ല
പുതിയ വര്‍ണ്ണങ്ങളും തേനും നുകരുവാണ്‍
ആരാമങ്ങള്‍ തോറും അലയുകയാണെന്നും
വേനലില്‍ പൂക്കള്‍ കൊഴിയാതെ, കരിയാതെ
എന്നും വെള്ളവും..തണലും നല്‍കാന്‍
നീയുണ്ടായിരുന്നിട്ടും..എന്തേ അതൊക്കെ
വാടിക്കൊഴിഞ്ഞു പോയി...
കിട്ടിയ സ്നേഹത്തിന്‍ സുഖനിദ്രയില്‍ നിന്നും
ഒന്നുണര്‍ന്നു നീ നോക്കിയിരുന്നെങ്കില്‍
ഒരു പക്ഷെ- നഷ്ടമാകുമായിരുന്നില്ല
നിന്‍ സൌരഭ്യം വിടര്‍ത്തും പൂക്കളും
നിന്‍ നിത്യവസന്തം പൊഴിക്കും ആരാമവും
എങ്കിലും ചോദിക്കില്‍ നല്‍കാം ഞാനൊരു
പത്തുമണിപ്പൂവ് കടമായ് നിനക്കിന്നു

Aug 13, 2008

യാത്ര

യാത്ര.

യാത്രയാകുന്നു ഞാന്‍ എന്നേയ്കൂമായിനി
ആരിരിക്കുന്നെനിക്കേകുവാന്‍ മംഗളം
ദൂരെയാ ഗ്രാമത്തില്‍ എനിയ്ക്കായ് എരിയുമാ
എരിവെളിച്ചത്തെ പുല്‍കുവാനായ്
ഉല്‍ക്കട വേഗത്താല്‍ ഒരുങ്ങട്ടെ ഞാനിനി
കാണുവാനില്ലിനിക്കാരെയും ഇനിയൊട്ടും
ജീവിത യാത്രയില്‍ ഞാന്‍ കണ്ട എന്റെയീ
സ്നേഹിതര്‍ക്കെല്ലാം വിടചൊല്ലട്ടെയിനിയും
ഓര്‍ക്കുവാന്‍ ഓര്‍മ്മയില്‍ സ്നേഹത്താല്‍ നിറച്ചൊരു
കൊച്ചു ചിമിഴു ഞാന്‍ എടുക്കട്ടെ കൂടിനി
സ്നേഹിതര്‍ സ്നേഹിച്ചു മന്ദഹസിച്ചവരില്ലിനി
ഇനിയെന്റെ യാത്രയില്‍ കാണുമോ അവരുടെ
അനുമോദനങ്ങളും, ഊഷ്മളസ്നേഹവും
സ്നേഹിച്ചു ഞാ‍ന്‍ അവരെ ജീവന്റെജീവനായ്
നല്‍കി ഞാന്‍ എന്റെയീ വ്യര്‍ഥമാം ജീവിതം
നാളിതു കാണാതെ കേള്‍ക്കാതെ പോയവര്‍
‍ഓര്‍ക്കുമോ എന്നെയീ അവസാനയാത്രയിലും
ദീര്‍ഘനാളത്തെ പട്ടണവാസത്തിലും
എന്റെയാ ഗ്രാമത്തിന്‍ ചിന്തകള്‍ ഒരിക്കലും
പോയില്ല എന്നില്‍ നിന്നെങ്ങും ഒരുനാളും
മേല്‍ക്കുമേല്‍ എന്നെയാ ഗ്രാമത്തിന്‍ ഓര്‍മ്മകള്‍
‍മാടി വിളിച്ചപ്പോള്‍ പോകാന്‍ കഴിഞ്ഞില്ല
ഇനി ചേരണം എനിക്കാ ജീവിത ഗന്ധമേറുന്നൊരാ
ഗ്രാമത്തിന്‍ പരിശുദ്ധിയില്‍ വൈകാതെ
എന്നെ ഞാനാക്കി വളര്‍ത്തിയ ഗ്രാമത്തെ
ഒരു നാളും, ഒരു നേരം മറന്നിരുന്നില്ല ഞാന്‍
ഏകനായ് ഞാനീ ജീവിത യാത്രയില്‍
‍ഏകാന്ത ചിത്തനായ് ധ്യാനിച്ചിരുന്നപ്പൊഴും
എന്റെയാ ഗ്രാമവും വീടും തൊടികളും
എപ്പോഴും ശബ്ദത്താല്‍ മുഖരിതമായിരുന്നിടം
കാലങ്ങള്‍ പുല്‍കി വളര്‍ത്തിയ വീടും, അതിന്നുള്ളില്‍
‍ഇരുള്‍ വീണ വിജനമാം ഇടനാഴികളും ഓര്‍ത്തു ഞാന്‍
‍എത്ര ദീര്‍ഘമായ് ഞാന്‍ ചിന്താ നിമഗ്നനായ്
മാറിയിരുന്നാ സ്വപ്നഗ്രഹത്തിന്‍ സ്മരണകളാല്‍
‍സ്കൂളിലേക്കെന്നോതി എന്നെയെടുത്തമ്മ
തൊടിയിലൂടെങ്ങോട്ടോ കൊണ്ടുപോകുന്നതും
അമ്മതന്‍ നിഴല്‍ ദൂരെ മറഞ്ഞ നേരത്തെന്റെ-
അമ്മേയെന്നലറി കരഞ്ഞു ഞാന്‍ ഓടിയതും
തെല്ലുപകച്ചമ്മ സന്തോഷമോടെന്നെയെടുത്ത്
എന്തു വിക്രുതിയാണെന്‍ മകനെന്നുച്ചത്തില്‍
‍ശാസിച്ചനേരത്തു പിന്നെ ചിരിച്ചതും
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാലും മറക്കുമോ
നിഴല്‍ വീണ സ്കൂളിന്റെ നിശ്ശബ്ദമാം മുറികളും
സ്നേഹമോടെന്നെ ലാളിക്കാന്‍ ആളുകള്‍ ചുറ്റിനും
ബാല്യകാലത്തിന്റെ നിറമുള്ളൊരോര്‍മ്മയായ്
പിന്നിട്ട കാലത്തിന്റെ ശേഷിപ്പുകള്‍ ഏകമായ്
ഇരുള്‍ മൂടി വിജനമാം നീണ്ടിടനാഴികള്‍-
പേറുന്ന നിശ്ശബ്ദ ഭവനത്തിന്റെ ഓര്‍മ്മകളെന്നെ
അസ്വസ്തനാക്കീടുന്നതെന്തെന്നു കരുതി ഞാന്‍
കയ്പേറും ചിന്തകള്‍ മനസ്സിനെ മഥിക്കുമ്പോള്‍
‍ഓര്‍മ്മകള്‍ക്കെന്നെ വിട്ടൊഴിയാനാകുമോ.?